പൂനൈ: പൂനൈയിലെ യുവ റിയൽ എസ്റ്റേറ്റ് വ്യാപാരി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്. കൊലപ്പെടുത്തുന്നതിന് മുൻപ് പ്രതിശ്രൂത വധുവായിരുന്ന സിയ കേതനിൽ നിന്ന് ഒരു കോടി രൂപയോളം വാങ്ങിയിരുന്നതായിട്ടാണ് റിപ്പോർട്ടുകൾ.
ഈ പണം സിയ കാമുകനായിരുന്ന ചേതന് കൈമാറിയതായും പൊലീസ് കണ്ടെത്തി. ഷോപ്പിംഗിനെന്ന് പറഞ്ഞാണ് സിയ കേതനിൽ നിന്ന് പലപ്പോഴായി വൻതുകകൾ വാങ്ങിയിരുന്നത്. ഈ പണം ചേതന് തൻ്റെ കരിയറും ബിസിനസും മെച്ചപ്പെടുത്തുന്നതിനായി നൽകി.
പണം കിട്ടിയാൽ മൂന്ന് വർഷത്തിനുള്ളിൽ സാമ്പത്തികമായി മെച്ചപ്പെടുമെന്ന് ചേതൻ സിയയ്ക് ഉറപ്പ് നൽകിയിരുന്നതായിട്ടാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഇതനുസരിച്ചാണ് സിയ കേതനിൽ നിന്ന് പണം വാങ്ങി കാമുകന് നൽകിയത്. കേതൻ മരിച്ച് മൂന്ന് വർഷം കഴിഞ്ഞ് സിയയുടെ മാതാപിതാക്കളെ കണ്ട് വിവാഹം ഉറപ്പിക്കാനായിരുന്നു ചേതൻ്റെ പദ്ധതി.
ഇതിനിടെ വിവാഹനിശ്ചത്തിന് ഒരാഴ്ച മുൻപ് സിയ ഗോയലും കാമുകൻ ചേതൻ ചൌധരിയും ഉദയ്പൂരിലേക്ക് യാത്ര നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. ഈ സമയം മുതൽ ഇരുവരും കേതനെ കൊലപ്പെടുത്താനുള്ള ആസൂത്രണം നടത്തിയിരുന്നോ എന്ന അന്വേഷണത്തിലാണ് പൊലീസ്.
കഴിഞ്ഞ 18 നാണ് മഹാരാഷ്ട്രയിലെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ കേതൻ അഗർവാളിനെ പ്രതിശ്രൂത വധുവായിരുന്ന സിയ ഗോയലും അവരുടെ കാമുകൻ ചേതൻ ചൌധരിയും ചേർന്ന് ലോഹഗഢിലെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ അപകടമരണമാണെന്ന് കരുതിയെങ്കിലും കുടുംബത്തിന് തോന്നിയ സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രക്തം ഉറഞ്ഞുപോകുന്ന ഈ ക്രൂരത പുറത്ത് വന്നത്.



Leave a Comment