അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ എല്ലാത്തരം റസിഡൻഷ്യൽ, കൊമേഴ്സ്യൽ, ഇൻഡസ്ട്രിയൽ പ്രോപ്പർട്ടികളുടെയും വാടക വർദ്ധിപ്പിക്കുന്നത് താൽക്കാലികമായി നിരോധിച്ചു. മുൻപ് പ്രതിവർഷം പരമാവധി 5 ശതമാനം വരെ വാടക കൂട്ടാൻ കെട്ടിട ഉടമകൾക്ക് അനുവാദമുണ്ടായിരുന്ന നിയമമാണ് അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ (ADREC) 0 ശതമാനമാക്കി പുതുക്കിയത്. നിലവിലുള്ള കരാറുകൾ പുതുക്കുമ്പോഴും പുതിയ വാടകക്കരാറുകൾ ഒപ്പിടുമ്പോഴും മുൻ കരാറിലെ അതേ തുക തന്നെ മാനദണ്ഡമാക്കണമെന്നാണ് നിർദേശം.
മേഖലയിലെ നിലവിലെ അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്താണ് വിപണിയിൽ സ്ഥിരത ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകാനുമായി ഈ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി അബുദാബിയിലെ പ്രോപ്പർട്ടി വിപണിയിൽ വലിയ ഡിമാൻഡ് അനുഭവപ്പെട്ടിരുന്നു. തന്മൂലം വാടക നിരക്കുകൾ 15 മുതൽ 23 ശതമാനം വരെ വർദ്ധിച്ച സാഹചര്യത്തിലാണ് അധികൃതരുടെ ഈ അടിയന്തര ഇടപെടൽ.
അബുദാബിയിലെ ജനസംഖ്യയിൽ വലിയൊരു പങ്കുവരുന്ന മലയാളി പ്രവാസികൾക്കും ചെറുകിട ബിസിനസ് സംരംഭകർക്കും ഈ തീരുമാനം വലിയ തോതിൽ സാമ്പത്തിക ആശ്വാസം നൽകും. വാടക ഇനത്തിൽ പെട്ടെന്നുണ്ടാകുന്ന അധികബാധ്യതകൾ ഒഴിവാകുന്നതോടെ കുടുംബങ്ങൾക്ക് ബഡ്ജറ്റ് കൃത്യമായി പ്ലാൻ ചെയ്യാനാകും. പുതിയ നിർദേശങ്ങൾ ലംഘിച്ച് ഏതെങ്കിലും ലാൻഡ്‌ലോഡ് വാടക കൂട്ടാൻ ആവശ്യപ്പെട്ടാൽ ഔദ്യോഗിക വെബ്‌സൈറ്റ് (adrec.gov.ae) വഴിയോ കസ്റ്റമർ കെയർ നമ്പറിലോ പരാതിപ്പെടാമെന്ന് എഡിആർഇസി അറിയിച്ചിട്ടുണ്ട്.



Leave a Comment