ജറുസലേം: ജറുസലേമിലെ അൽ അഖ്സ മസ്ജിദ് കോംപ്ലക്സിൽ ഇസ്രായേലി കുടിയേറ്റക്കാരുടെ സംഘം അതിക്രമിച്ചു കയറിയ സംഭവത്തെ ഖത്തർ ശക്തമായി അപലപിച്ചു. ഇസ്രായേൽ അധിനിവേശ സേനയുടെ പൂർണ്ണമായ സംരക്ഷണത്തോടെയാണ് കുടിയേറ്റക്കാർ പള്ളിയിലേക്ക് ഇരച്ചുകയറിയതെന്നും മുസ്ലിം വിശ്വാസികൾക്ക് ഇവിടെ പ്രവേശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അൽ അഖ്സ മസ്ജിദിന്റെ ചരിത്രപരവും നിയമപരവുമായ പദവി മാറ്റാൻ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ഇത്തരം ഏകപക്ഷീയമായ നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഖത്തർ ചൂണ്ടിക്കാട്ടി. ഇത്തരം പ്രകോപനങ്ങൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും മേഖലയിലെ സമാധാന ശ്രമങ്ങളെയും സ്ഥിരതയെയും ഇത് ദോഷകരമായി ബാധിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അൽ അഖ്സ മസ്ജിദ് പൂർണ്ണമായും മുസ്ലിങ്ങൾക്കുള്ള ആരാധനാലയമാണെന്നും അന്താരാഷ്ട്ര പ്രമേയങ്ങൾ അനുസരിക്കാൻ അധിനിവേശ ശക്തിയായ ഇസ്രായേലിനെ നിർബന്ധിതരാക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967-ലെ അതിർത്തികളോടെ സ്വതന്ത്ര ഫലസ്തീൻ രാജ്യം സ്ഥാപിക്കണമെന്ന ഫലസ്തീൻ ജനതയുടെ അവകാശ പോരാട്ടത്തിന് ഖത്തറിന്റെ പൂർണ്ണ പിന്തുണ ആവർത്തിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.



Leave a Comment