ദുബായ്: ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രകൾ കൂടുതൽ എളുപ്പമാക്കുന്ന ജിസിസി ഏകീകൃത വിസ സംവിധാനത്തിൻ്റെ പൈലറ്റ് ഘട്ടം ഈ വർഷം അവസാനത്തോടെ ആരംഭിക്കും. യൂറോപ്പിലെ ഷെങ്കൺ വിസ മാതൃകയിലുള്ള ഈ പദ്ധതിക്ക് ‘ജിസിസി ഗ്രാൻഡ് ടൂർസ് വിസ’ എന്നാണ് ഔദ്യോഗികമായി പേരിട്ടിരിക്കുന്നത്. 2026-ൻ്റെ നാലാം പാദത്തിൽ (ഒക്ടോബർ – ഡിസംബർ) യുഎഇയും ബഹ്‌റൈനും തമ്മിലുള്ള യാത്രാ ഇടനാഴിയിലാണ് ആദ്യഘട്ട ട്രയൽ ആരംഭിക്കുക. ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയും വിസ നടപ്പിലാക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ സ്ഥിരീകരിച്ചു. സിസ്റ്റം വിജയകരമാകുന്നതോടെ ആറ് ഗൾഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ വിസയിൽ സഞ്ചരിക്കാൻ അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കും ഗൾഫ് പ്രവാസികൾക്കും സാധിക്കും.
ജിസിസി ഏകീകൃത വിസ പൈലറ്റ് ഘട്ടം
ആദ്യഘട്ടത്തിൽ യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾക്കിടയിലാണ് വിമാനമാർഗ്ഗമുള്ള യാത്രകൾക്കായി പൈലറ്റ് പ്രോജക്ട് ആരംഭിക്കുന്നത്. ആറ് രാജ്യങ്ങളിലെയും ഇമിഗ്രേഷൻ ഡാറ്റാബേസുകൾ പരസ്പരം കൃത്യമായി ബന്ധിപ്പിക്കുന്നതിനാണ് ഈ ട്രയൽ നടത്തുന്നത്. ഇതിനിടെ പ്രധാന വിമാനത്താവളങ്ങളിൽ ബയോമെട്രിക് കിയോസ്കുകൾ സ്ഥാപിക്കുന്ന നടപടികളും പൂർത്തിയായി വരുന്നു. പ്രീ-രജിസ്റ്റർ ചെയ്ത യാത്രക്കാർക്ക് ഫേഷ്യൽ, ഐറിസ് റെക്കഗ്നിഷൻ സാങ്കേതികവിദ്യ വഴി വെറും അഞ്ച് സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും. യുഎഇ-ബഹ്‌റൈൻ പരീക്ഷണ ഘട്ടം വിജയകരമായാൽ മറ്റ് നാല് രാജ്യങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കും.
ആറ് രാജ്യങ്ങൾ, ഒരൊറ്റ അപേക്ഷ
ഈ പുതിയ വിസ പ്രാബല്യത്തിൽ വരുന്നതോടെ സഞ്ചാരികൾക്ക് ഓരോ ഗൾഫ് രാജ്യത്തിനും പ്രത്യേകമായി വിസ അപേക്ഷ നൽകേണ്ടി വരില്ല. കൂടാതെ ഒറ്റ തവണ ഫീസ് അടച്ചാൽ മതിയാകും. വിസ ലഭിക്കുന്നതോടെ താഴെ പറയുന്ന ആറ് രാജ്യങ്ങളിലേക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാം:
- യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE)
- സൗദി അറേബ്യ
- ഖത്തർ
- ഒമാൻ
- ബഹ്‌റൈൻ
- കുവൈറ്റ്
സെൻട്രലൈസ്ഡ് ഡിജിറ്റൽ പോർട്ടൽ വഴിയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷ അംഗീകരിച്ച് കഴിഞ്ഞാൽ ഇലക്ട്രോണിക് വിസ (e-Visa) ഇമെയിൽ വഴി അപേക്ഷകന് ലഭിക്കും. ടൂറിസം, കുടുംബ സന്ദർശനം എന്നിവയ്ക്ക് മാത്രമാണ് ഈ വിസ ഉപയോഗിക്കാൻ സാധിക്കുക. അതേസമയം ബിസിനസ് ആവശ്യങ്ങൾക്കും കരാറുകളിൽ ഒപ്പുവെക്കുന്നതിനും അതത് രാജ്യങ്ങളുടെ ഔദ്യോഗിക ബിസിനസ് വിസകൾ തന്നെ വേണമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
കാലാവധിയും ചെലവും
ഔദ്യോഗികമായി കൃത്യമായ നിരക്കുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിസ ഫീസ് 100 മുതൽ 150 യുഎസ് ഡോളർ വരെ ആയിരിക്കുമെന്നാണ് ട്രാവൽ രംഗത്തെ വിദഗ്ധർ സൂചിപ്പിക്കുന്നത്. അപേക്ഷകരുടെ ആവശ്യാനുസരണം 30 ദിവസം മുതൽ 90 ദിവസം വരെയുള്ള കാലാവധിയിലായിരിക്കും വിസകൾ അനുവദിക്കുക. സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി ഓപ്ഷനുകൾ ഇതിൽ ലഭ്യമാകും.
കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട്, റിട്ടേൺ ടിക്കറ്റ്, താമസ സൗകര്യത്തിൻ്റെ വിവരങ്ങൾ, യാത്രാ ഇൻഷുറൻസ് എന്നിവയാണ് അപേക്ഷിക്കാൻ ആവശ്യമായ പ്രധാന രേഖകൾ. ജിസിസി രാജ്യങ്ങളിലെ സ്വദേശി പൗരന്മാർക്ക് നിലവിൽ തന്നെ വിസയില്ലാതെ യാത്ര ചെയ്യാൻ അനുമതിയുള്ളതിനാൽ അവർക്ക് ഈ വിസയുടെ ആവശ്യമില്ല. വിദേശികളായ വിനോദസഞ്ചാരികൾക്കും ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്കുമാണ് ജിസിസി ഏകീകൃത വിസ വലിയ നേട്ടമാകുക. പൈലറ്റ് ഘട്ടം വിജയകരമായാൽ 2026 അവസാനത്തോടെയോ 2027 ആദ്യത്തോടെയോ ആറ് രാജ്യങ്ങളിലേക്കുമുള്ള പൂർണ്ണമായ വിസ വിതരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.



Leave a Comment