കുവൈറ്റ് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിന് നേരെയുണ്ടായ ഡ്രോൺ-മിസൈൽ ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിൻ്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. കുവൈത്ത് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിൽ വിമാനത്താവളത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഒരു ഇന്ത്യാക്കാരൻ മരിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് എയർ ട്രാഫിക് താൽക്കാലികമായി റദ്ദാക്കിയത്.
ഗൾഫ് മേഖലയിലെ പ്രധാന വ്യോമയാന ഹബ്ബുകളിലൊന്നായ കുവൈത്തിലെ വിമാന സർവീസുകൾ തടസ്സപ്പെട്ടത് ഖത്തർ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലെ പ്രവാസി യാത്രക്കാരെയും പ്രതികൂലമായി ബാധിക്കും. കേരളത്തിലേക്ക് നേരിട്ടുള്ള സർവീസുകൾക്ക് പുറമെ കുവൈത്ത്, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ വഴി കണക്റ്റിങ് ഫ്ലൈറ്റുകളെ ആശ്രയിച്ച് ഒട്ടനവധി മലയാളി പ്രവാസികൾ യാത്ര ചെയ്യാറുണ്ട്. അതിനാൽ കുവൈത്ത് വഴി കണക്റ്റിങ് ടിക്കറ്റുകൾ എടുത്തവരും ട്രാൻസിറ്റ് വിസയുള്ളവരും എയർലൈൻ അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടേണ്ടതാണ്.
നിലവിൽ വിമാനത്താവളത്തിലെ നാശനഷ്ടങ്ങൾ വിലയിരുത്തുകയാണെന്നും എത്രയും വേഗം സർവീസുകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യമായതിനാൽ യാത്ര പുറപ്പെടുന്നതിന് മുൻപ് എയർലൈൻ ആപ്പുകൾ, എസ്എംഎസ്, ഇമെയിൽ വഴിയുള്ള അറിയിപ്പുകൾ എന്നിവ കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ വാർത്തകൾ വിശ്വസിച്ച് യാത്രകളിൽ തീരുമാനമെടുക്കരുതെന്നും എയർലൈനുകളുടെ ഔദ്യോഗിക നിർദേശങ്ങൾ മാത്രം പിന്തുടരണമെന്നും പ്രവാസികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.



Leave a Comment