ദോഹ: വളർച്ചാ വൈകല്യങ്ങളുടെ ഡയഗ്നോസിസ്, ഇൻ്റർവെൻഷൻ സേവനങ്ങളെ വിലയിരുത്തുന്നതിനായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ദേശീയ സർവേ ആരംഭിച്ചു. ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയുമായി (HBKU) സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഓട്ടിസം, എ.ഡി.എച്ച്.ഡി, സ്പീച്ച്-ലാംഗ്വേജ്, ലേണിംഗ് ഡിസോർഡേഴ്സ് തുടങ്ങിയ വിഷയങ്ങളിൽ സേവനം നൽകുന്ന രാജ്യത്തെ ഏകദേശം 70 ഹെൽത്ത് കെയർ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ഒരു വർഷം നീളുന്ന സർവേയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തും
ഹോസ്പിറ്റലുകൾ, ഹെൽത്ത് സെൻ്ററുകൾ, ക്ലിനിക്കുകൾ, സ്പെഷ്യലൈസ്ഡ് ട്രീറ്റ്മെൻ്റ് സെൻ്ററുകൾ എന്നിവിടങ്ങളിലെ ചികിത്സാ സൗകര്യങ്ങളാണ് സർവേയിലൂടെ വിലയിരുത്തുക. നിലവിലുള്ള സേവനങ്ങളുടെ ശക്തി, കുറവുകൾ, ലഭ്യതാ നിരക്ക്, ഗുണനിലവാരം, ഏകോപനത്തിലെ പോരായ്മകൾ എന്നിവ തിരിച്ചറിയുകയാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം.
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, ഇന്റ ലക്ച്വൽ ഡെവലപ്‌മെൻ്റൽ ഡിസോർഡേഴ്സ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് ഡിസോർഡേഴ്സ്, ലേണിംഗ് ഡിസോർഡേഴ്സ് എന്നിവ സർവേയുടെ പരിധിയിൽ വരും. ഇതിന് പുറമെ ഡെവലപ്‌മെൻ്റൽ കോർഡിനേഷൻ ഡിസോർഡർ, എ.ഡി.എച്ച്.ഡി (ADHD), സ്റ്റീരിയോടൈപ്പിക് മൂവ്‌മെൻ്റ് ഡിസോർഡർ എന്നിവയും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രവാസി മലയാളി കുടുംബങ്ങൾക്ക് വലിയ പ്രയോജനം
സ്കൂൾ പ്രായത്തിലുള്ള കുട്ടികൾക്കായി സ്പീച്ച് തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ഓട്ടിസം അസസ്‌മെൻ്റ്, ലേണിംഗ് സപ്പോർട്ട് തുടങ്ങിയ സേവനങ്ങൾ തേടുന്ന പ്രവാസി മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികൾ കുറയ്ക്കാൻ ഇത് സഹായിക്കും. നിലവിൽ വെയിറ്റിംഗ് ടൈം, റഫറൽ പ്രൊസസ്സ്, വലിയ ചെലവുകൾ, സ്കൂളുകളുമായുള്ള കോർഡിനേഷൻ എന്നിവ പ്രവാസി രക്ഷിതാക്കളുടെ പ്രധാന ആശങ്കകളാണ്. ഈ സർവേയുടെ കണ്ടെത്തലുകൾ ഭാവിയിൽ മികച്ച നയനിർമ്മാണത്തിനും സേവനവ്യാപനത്തിനും ഉപയോഗിക്കുമെന്നാണ് MoPH വ്യക്തമാക്കുന്നത്.
അതേസമയം, ഈ സർവേ വഴി ഉടൻ തന്നെ വ്യക്തിഗത രജിസ്ട്രേഷൻ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ രാജ്യത്തെ സേവന ദൗർലഭ്യം കൃത്യമായി പഠിച്ച് ഒരു ദേശീയ സ്ട്രാറ്റജി രൂപപ്പെടുത്താനാണ് ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നത്. ബന്ധപ്പെട്ട എല്ലാ ഹെൽത്ത് കെയർ പ്രൊവൈഡർമാരും ഈ ദേശീയ സർവേയിൽ സജീവമായി പങ്കെടുക്കണമെന്ന് ആരോഗ്യ അധികാരികൾ ആവശ്യപ്പെട്ടു.



Leave a Comment