ദോഹ/അഹമ്മദാബാദ്: ഫിബ ബാസ്കറ്റ്ബോൾ ലോകകപ്പ് (FIBA Basketball World Cup Qatar 2027) ഏഷ്യൻ യോഗ്യതാ മത്സരത്തിൽ ഇന്ത്യക്കെതിരെ ഖത്തറിന് ഉജ്ജ്വല വിജയം.
അഹമ്മദാബാദിൽ നടന്ന ആവേശകരമായ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ 65-56 എന്ന സ്കോറിനാണ് ഖത്തർ ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ആദ്യ പകുതിയിൽ പിന്നിലായിരുന്ന ശേഷമാണ് രണ്ടാം പകുതിയിൽ ഗംഭീര തിരിച്ചുവരവ് നടത്തി ഖത്തർ വിജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ടീം ഖത്തറിന് മേൽ കടുത്ത സമ്മർദ്ദം സൃഷ്ടിച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയ ഖത്തർ കളി തങ്ങളുടെ വരുതിയിലാക്കി.
മൂന്നാം ക്വാർട്ടറിൽ 20-14 എന്ന സ്കോറിന് മുൻതൂക്കം നേടിയ ഖത്തർ, സ്കോർ വ്യത്യാസം കുറച്ചുകൊണ്ടുവന്നു.
തുടർന്ന് നിർണായകമായ അവസാന ക്വാർട്ടറിൽ 23-12 എന്ന മികച്ച പ്രകടനത്തോടെ ഒൻപത് പോയിൻ്റ് വ്യത്യാസത്തിൽ ഖത്തർ ആധികാരിക ജയം ഉറപ്പാക്കുകയായിരുന്നു.
ഖത്തറിനായി അബ്ദുൽറഹ്മാൻ സാദ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 24 പോയിന്റുകൾ നേടിയ അദ്ദേഹം മത്സരത്തിലെ ടോപ് സ്കോററായി.
ഇന്ത്യയ്ക്ക് വേണ്ടി മലയാളി താരം കൂടിയായ പ്രണവ് പ്രിൻസ് 13 പോയിന്റുകൾ നേടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ അത് മതിയാകുമായിരുന്നില്ല.
യോഗ്യതാ റൗണ്ടിൽ ഇന്ത്യക്കെതിരെ ഖത്തർ നേടുന്ന രണ്ടാമത്തെ വിജയമാണിത്. നേരത്തെ ദോഹയിൽ വെച്ച് നടന്ന ആദ്യപാദ മത്സരത്തിലും ഖത്തർ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.
അന്ന് 99-73 എന്ന വമ്പൻ സ്കോറിനായിരുന്നു ഖത്തറിന്റെ ജയം. പുതിയ വിജയത്തോടെ ഖത്തറിൻ്റെ പോയിൻ്റ് നില എട്ടായി ഉയർന്നു. മറുവശത്ത് കളിച്ച അഞ്ച് ഗ്രൂപ്പ് മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യ അഞ്ച് പോയിൻ്റുമായി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.
ഈ വിജയത്തോടെ ഗ്രൂപ്പിൽ നിന്നുള്ള ഖത്തറിന്റെ നില കൂടുതൽ ഭദ്രമായി. ഖത്തറിന് പുറമെ ലെബനൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ നേരത്തെ തന്നെ രണ്ടാം റൗണ്ട് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.
ജൂലൈ അഞ്ചിന് ജിദ്ദയിൽ വെച്ച് നടക്കുന്ന അടുത്ത മത്സരത്തിൽ ഖത്തർ കരുത്തരായ സൗദി അറേബ്യയെ നേരിടും. കായികപ്രേമികളായ പ്രവാസി മലയാളികൾക്കിടയിലും വലിയ ചർച്ചയായിരിക്കുകയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ മികച്ച ബാസ്കറ്റ്ബോൾ പോരാട്ടം.



Leave a Comment