ദോഹ: ഖത്തറിലെ പുതിയ ജലനിയമത്തിലെ (Law No. 23 of 2025 on water) വ്യവസ്ഥകൾ പാലിക്കുന്നതിനായി രാജ്യത്തെ വ്യവസായ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ആറുമാസത്തെ അധിക സമയം കൂടി അനുവദിച്ച് അധികൃതർ.
ജലനിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സമയം ദീർഘിപ്പിച്ച നടപടി ഖത്തറിലെ ഇന്ത്യൻ ബിസിനസ് സമൂഹത്തിനും കരാർ കമ്പനികൾക്കും വലിയൊരു ആശ്വാസമാകും.
ഖത്തർ ഊർജ്ജ കാര്യ സഹമന്ത്രി സാദ് ബിൻ ഷെരീദ അൽ കാബിയാണ് ഇത് സംബന്ധിച്ച പുതിയ തീരുമാനം (Decision No. 07 of 2026) പുറപ്പെടുവിച്ചത്.
2026 ജൂൺ 19 മുതൽ ഈ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും.
രാജ്യത്തെ ജലമേഖലയുടെ നിയമപരമായ ചട്ടക്കൂട് കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജലസ്രോതസ്സുകളുടെ സുസ്ഥിരമായ പരിപാലനം ഉറപ്പാക്കുന്നതിനുമായാണ് ഈ നീക്കമെന്ന് ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (Kahramaa) വ്യക്തമാക്കി.
ഭൂഗർഭജലത്തിന്റെ ഉപയോഗം, കിണറുകൾ കുഴിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, ശുദ്ധീകരിച്ച ജലത്തിൻ്റെ ഉൽപ്പാദനവും വിതരണവും, ഉപയോഗിച്ച വെള്ളം സംസ്കരിച്ച് വീണ്ടും ഉപയോഗിക്കുന്നത്, വ്യവസായ ശാലകളിൽ നിന്നുള്ള മാലിന്യ ജലം സംസ്കരിക്കൽ തുടങ്ങിയ സുപ്രധാന കാര്യങ്ങളെ കൃത്യമായി ക്രമീകരിക്കുന്നതാണ് 2025-ലെ 23-ാം നമ്പർ നിയമം.
ഖത്തറിൽ ബിസിനസ്സ് നടത്തുന്ന പ്രവാസികൾക്ക് പുതിയ മാറ്റങ്ങൾ പ്രായോഗികമായി ഏറെ പ്രധാനപ്പെട്ടതാണ്.
പ്രത്യേകിച്ച് നിർമ്മാണ മേഖല, ഹോസ്പിറ്റാലിറ്റി, ഫെസിലിറ്റി മാനേജ്‌മെൻ്റ് , ഇൻഡസ്ട്രിയൽ സർവീസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കാണ് ഈ അധിക സമയം ഏറ്റവുമധികം പ്രയോജനപ്പെടുക.
നിയമാനുസൃതമായി പൂർത്തിയാക്കേണ്ട രജിസ്ട്രേഷൻ, ജല സംസ്കരണ സംവിധാനങ്ങളുടെ ക്രമീകരണം, പാരിസ്ഥിതിക അനുമതികൾ (environmental compliance), മറ്റ് രേഖകൾ എന്നിവ ശരിയാക്കാൻ കമ്പനികൾക്ക് ലഭിച്ച ഈ ആറുമാസം മികച്ച രീതിയിൽ ഉപയോഗപ്പെടുത്താം.
ഇതൊരു നിയമപരമായ ഇളവല്ലെന്നും, അനുവദിച്ച സമയപരിധി അവസാനിക്കുന്നതിന് മുൻപ് തന്നെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കണമെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകുന്നുണ്ട്.
വീടുകളെ അപേക്ഷിച്ച് വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾക്കാണ് ഈ നിയമം കൂടുതലായും ബാധകമാകുക.



Leave a Comment