ദോഹ: ഖത്തറിൽ ഈ വാരാന്ത്യത്തിൽ അതിശക്തമായ ചൂടിനും പൊടിക്കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് (QMD) മുന്നറിയിപ്പ് നൽകി. വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ ശക്തമായ കാറ്റും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന് ക്യുഎംഡിയെ ഉദ്ധരിച്ച് ദ പെനിൻസുല റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാജ്യത്തെ പരമാവധി താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത. വെള്ളിയാഴ്ചയും ശനിയാഴ്ചയും താപനില 42 ഡിഗ്രി വരെയായിരിക്കും. ഈ ദിവസങ്ങളിൽ കുറഞ്ഞ താപനില 33 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും പ്രവചനമുണ്ട്.
ശക്തമായ കാറ്റും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയുന്നതുമാണ് പ്രവാസികൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 10 മുതൽ 23 നോട്ട്സ് വേഗതയിൽ വീശിയടിക്കാൻ സാധ്യതയുണ്ട്. പകൽ സമയങ്ങളിൽ ഇത് 34 നോട്ട്സ് വരെ ഉയർന്നേക്കാം. കടുത്ത പൊടിക്കാറ്റ് മൂലം പലയിടങ്ങളിലും ദൂരക്കാഴ്ച (Visibility) ഗണ്യമായി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. ഡെലിവറി, ട്രാൻസ്പോർട്ട്, കൺസ്ട്രക്ഷൻ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളും കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.
അടുത്ത മൂന്ന് ദിവസങ്ങളിൽ തീരപ്രദേശങ്ങളിലും കടലിലും പോകുന്നവർക്കും കർശന ജാഗ്രതാ നിർദേശമുണ്ട്. കടലിൽ തിരമാലകൾ സാധാരണയായി 4 മുതൽ 8 അടി വരെയും, വ്യാഴം, വെള്ളി ദിവസങ്ങളിൽ പരമാവധി 11 അടി വരെയും ഉയരാൻ സാധ്യതയുണ്ട്. ശനിയാഴ്ചയും തിരമാലകൾ 10 അടി വരെ ഉയർന്നേക്കാം. അതിനാൽ മീൻപിടുത്തം, ബോട്ടിങ്, ബീച്ച് വിനോദങ്ങൾ എന്നിവ പ്ലാൻ ചെയ്യുന്ന പ്രവാസി മലയാളി കുടുംബങ്ങൾ നിലവിലെ സാഹചര്യത്തിൽ കടൽയാത്രകൾ പൂർണ്ണമായും ഒഴിവാക്കുന്നതാണ് സുരക്ഷിതം.



Leave a Comment