റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ലക്ഷ്യമിട്ട് പ്രധാന ബിസിനസ് മേഖലകളിൽ ഫ്ലെക്സിബിൾ ജോലി സമയം അനുവദിച്ച് സർക്കാർ. റിയാദ് നഗരത്തിനായുള്ള റോയൽ കമ്മീഷനും (RCRC) സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും സംയുക്തമായാണ് ഈ പരിഷ്കാരം രാജ്യത്ത് നടപ്പിലാക്കുന്നത്. തലസ്ഥാനത്തെ ആറ് പ്രധാന ബിസിനസ് സോണുകളിലായി പ്രവർത്തിക്കുന്ന അൻപതിലധികം സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് ഇതോടെ ഫ്ലെക്സിബിൾ ജോലി സമയം ലഭ്യമാകുന്നത്.
പുതിയ പദ്ധതി പ്രകാരം രാവിലെ ഓഫീസുകളിൽ എത്തുന്നതിനും തിരികെ പോകുന്നതിനും ജീവനക്കാർക്ക് നാല് മണിക്കൂർ വരെയുള്ള ഇളവുകൾ (Flexible window) ലഭിക്കും. സിവിൽ സർവീസ് നിയമത്തിന് കീഴിൽ വരുന്ന സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രാവിലെ 5:30 നും 9:30 നും ഇടയിൽ എപ്പോൾ വേണമെങ്കിലും ജോലി ആരംഭിക്കാം. അതേസമയം തൊഴിൽ നിയമത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സമയക്രമം രാവിലെ 7:00 മുതൽ 11:00 വരെയായിരിക്കും. നിർദ്ദിഷ്ട സമയത്തിനുള്ളിൽ ജോലി തുടങ്ങി തങ്ങളുടെ ഷിഫ്റ്റ് പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും. കെഎഎഫ്ഡി (KAFD), ഡിജിറ്റൽ സിറ്റി, നയതന്ത്ര ക്വാർട്ടർ, ലെയ്‌സൻ വാലി, ഗ്രനാഡ ബിസിനസ്, റോഷ്ൻ ഫ്രണ്ട് എന്നീ മേഖലകളിലാണ് ഈ പുതിയ മാറ്റം ബാധകമാവുക.
ഓഫീസ് സമയങ്ങളിൽ ഒരേസമയം നിരത്തുകളിൽ ഉണ്ടാകുന്ന വാഹനങ്ങളുടെ തിരക്ക് കുറയ്ക്കാനും പ്രഭാത റഷ് ഹവറുകളിലെ സമ്മർദ്ദം ലഘൂകരിക്കാനും ഈ സമയമാറ്റം സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എന്നാൽ അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ ഉള്ളവർക്ക് മാത്രമായിരിക്കും ഈ ഇളവുകൾ ലഭ്യമാകുക. 24 മണിക്കൂറും തടസ്സമില്ലാത്ത സേവനങ്ങൾ ആവശ്യമുള്ള ആരോഗ്യ രംഗം (Healthcare), പൊതുവിദ്യാഭ്യാസം (Public education) എന്നീ മേഖലകളെ ഈ പരിഷ്കാരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. റിയാദിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് നഗരത്തിലെ ഗതാഗത ക്ലേശം ഒരു പരിധി വരെ കുറയ്ക്കാൻ പുതിയ തീരുമാനം സഹായകരമാകും.



Leave a Comment