വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ വെച്ച് വാണിജ്യ ചരക്കുകപ്പലിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിയായി ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ അമേരിക്കയുടെ വ്യോമാക്രമണം.
ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് അമേരിക്കയും ഇറാനും തമ്മിൽ ഒരു സുപ്രധാന വെടിനിർത്തൽ കരാറിൽ എത്തിയത്. എന്നാൽ ഈ പുതിയ സംഘർഷങ്ങൾ മിഡിൽ ഈസ്റ്റിൽ വീണ്ടും വലിയ യുദ്ധഭീതി സൃഷ്ടിച്ചിരിക്കുകയാണ്.
ഇറാൻ്റെ മിസൈൽ, ഡ്രോൺ സംഭരണ ശാലകൾക്കും തീരദേശ റഡാർ കേന്ദ്രങ്ങൾക്കും നേരെയാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് യു.എസ് സെൻട്രൽ കമാൻഡ് (സെൻ്റ്കോം) വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന് സമീപവും ഖെഷ്മ് ദ്വീപിലുമാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ ലക്ഷ്യം വെച്ചത്.
വ്യാഴാഴ്ച ഒരു ചരക്കുകപ്പലിനു നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണം വെടിനിർത്തൽ കരാറിൻ്റെ നഗ്നമായ ലംഘനമാണെന്നും, ഇതിനുള്ള മറുപടിയാണ് തങ്ങൾ നൽകിയതെന്നും അമേരിക്കൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഇറാൻ്റെ നടപടിയെ ‘വിഡ്ഢിത്തം നിറഞ്ഞ ലംഘനം’ എന്നാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. അക്രമത്തിന് അക്രമം കൊണ്ടുതന്നെ മറുപടി നൽകുമെന്ന് യു.എസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും എക്സിലൂടെ (X) മുന്നറിയിപ്പ് നൽകി.
“ഇറാൻ വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചതാണ്, ഞങ്ങൾ അത് പാലിക്കുന്നുണ്ട്. എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് ഫോണിലൂടെ സമാധാനപരമായി സംസാരിക്കാം, അല്ലാതെ ഇത്തരം അക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ല,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്കയുടെ വാദങ്ങൾ ഇറാൻ പൂർണ്ണമായും നിഷേധിച്ചു. ഹോർമുസ് കടലിടുക്കിലെ തങ്ങളുടെ സമുദ്രഗതാഗത നിയമങ്ങൾ ലംഘിച്ചതിന് ഒരു കപ്പലിന് നേരെ മുന്നറിയിപ്പ് നൽകുക മാത്രമാണ് ചെയ്തതെന്നാണ് ഇറാൻ്റെ വിശദീകരണം.
അമേരിക്കയുടെ വ്യോമാക്രമണത്തിന് ശക്തവും നിർണ്ണായകവുമായ തിരിച്ചടി നൽകുമെന്ന് ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് (ഐ.ആർ.ജി.സി) ഭീഷണി മുഴക്കിയിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളെ സംബന്ധിച്ചും സമുദ്ര ഗതാഗതത്തെ സംബന്ധിച്ചും ഏറെ ആശങ്കയുണ്ടാക്കുന്നതാണ് മേഖലയിലെ ഈ പുതിയ സംഭവവികാസങ്ങൾ.



Leave a Comment